Tuesday, May 14, 2024
spot_img

രാജസ്ഥാനിൽ മോദിക്ക് പുതിയ പൈലറ്റ്;കർണ്ണാടകയുടെ അരിശംതീർക്കാൻ തയ്യാറെടുത്ത് ബിജെപി !

അങ്ങനെ അവസാനം കോണ്‍ഗ്രസ്സില്‍ നിന്ന് പൈലറ്റും പറക്കുകയാണ്. ഇതിലൂടെ രാജസ്ഥാനില്‍ കനത്ത അടിയാണ് ഇപ്പോൾ കോൺഗ്രസിനുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈക്കമാന്‍ഡ് ചോദിച്ച് മേടിച്ച അടിയാണിതെന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല, ഗെലോട്ടിന്റെ വാക്കും കേട്ട് സച്ചിനെ തഴഞ്ഞ സോണിയയ്ക്കും മക്കള്‍ക്കും ഉള്ള അടിയാണിത്. സച്ചിന്‍ കോണ്‍ഗ്രസ് വിടുന്നതോടെ നല്ലൊരു ഭാഗം എംഎല്‍എമാരും അണികളും സച്ചിന് പിന്നാലെ പോകും. ഇതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് അടിപതറുകായും ചെയ്യും. അതേസമയം, ഇത് ബിജെപിക്ക് വീണുകിട്ടുന്ന സുവര്‍ണ്ണാവസരമാണ്. ഷായുടെ ചാണക്യ തന്ത്രം ഇനി രാജസ്ഥാനിലും പ്രയോഗിക്കപ്പെടാൻ പോകുകയാണ്. അധികാരത്തിന് തമ്മിലടിക്കുന്ന കോണ്‍ഗ്രസ് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതേസമയം, കര്‍ണാടക കിട്ടിയതിന്റെ ആവേശത്തില്‍ മതിമറന്ന് നില്‍ക്കുമ്പോള്‍ ആണ് രാജസ്ഥാനില്‍ കോൺഗ്രസിന് കനത്ത അടി കിട്ടിയിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും വിളിച്ച് വരുത്തി ഒരുമിച്ച് ഫോട്ടോ എടുത്ത് ഹൈക്കമാന്‍ഡ് ഒരാഴ്ച മുമ്പ് തിരിച്ചയച്ചെങ്കിലും പാര്‍ട്ടിയിലെ പിരിമുറക്കം ഇപ്പോഴും തുടരുകയാണ്. ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും ഒന്നിച്ച് നീങ്ങാന്‍ ധാരണയായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും കോൺഗ്രസ്സ് അറിയിച്ചിരുന്നതാണ്. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൈലറ്റ് ഒന്ന് അടങ്ങിയത്. എന്നാല്‍ പാര്‍ട്ടിയില്‍ നിരന്തരം തഴയപ്പെടുകയാണ് സച്ചിന്‍ പൈലറ്റ്. അതിന്റെ കലിപ്പ് പൈലറ്റ് പക്ഷത്തിന് നന്നേയുണ്ട്.

കാരണം, പൈലറ്റിന് മുഖ്യമന്ത്രി കസേര കിട്ടാതിരിക്കാന്‍ ചില്ലറക്കളിയല്ല ഗെലോട്ട് കളിച്ചിട്ടുള്ളത്. ഹൈക്കമാന്‍ഡിനെ മുല്‍മുനയില്‍ നിര്‍ത്തി മുഖ്യമന്ത്രി കസേര പിടിച്ചയാളാണ് ഗെലോട്ട്. അന്നും പൈലറ്റ് താണ് കൊടുത്തു. എന്നാല്‍ എല്ലാക്കാലത്തും തന്നെയിട്ട് ചവിട്ടി താഴ്ത്താന്‍ നിന്ന് കൊടുക്കില്ലെന്ന് തുറന്നടിക്കുകയാണിപ്പോള്‍ സച്ചിന്‍ പൈലറ്റ്. പൈലറ്റ് പോയാല്‍ അത് രാഹുലിനും കനത്ത തിരിച്ചടിയായിരിക്കും. കാരണം രാഹുലിന്റെ ഉറ്റ തോഴന്മാരായിരുന്നു ജ്യോതിരാതിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും. അതില്‍ സിന്ധ്യയെ ബിജെപി നൈസാ അങ്ങെടുത്തു. അതേസമയം, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് സച്ചിന്‍ പൈലറ്റെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ ദിനമായ ജൂണ്‍ 11ന് സച്ചിന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കും. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരിലോ പ്രജാതന്ത്ര കോണ്‍ഗ്രസ് എന്ന പേരിലോ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം സച്ചിന്‍ നടത്തിയേക്കുമെന്നാണ് അഭ്യൂഹം. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ അശോക് ഗഹലോത്തുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു കൊണ്ടിരിക്കുന്ന പൈലറ്റിന്റെ പുതിയ നീക്കം രാജസ്ഥാന്‍ രാഷ്ട്രീയത്തെ പുതിയ വഴിത്തിരിവിലെത്തിക്കുമെന്നാണ് സൂചന. അതേസമയം, സച്ചിന്‍ പൈലറ്റ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന ക്ഷേത്ര സന്ദര്‍ശനങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരണത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ദൗസയിലോ ജയ്പുരിലെ വെച്ചായിരിക്കും പൈലറ്റിന്റെ നിര്‍ണായക പ്രഖ്യാപനം. രാജേഷ് പൈലറ്റിന്റെ ചരമദിനത്തോടനുബന്ധിച്ച് ജൂണ്‍ 11ന് ദൗസയില്‍ പൈലറ്റ് ഒരു റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൈലറ്റ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതോടെ എത്ര കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നതും ഗെലോട്ട് സര്‍ക്കാരിനെ ഇത് എങ്ങനെ ബാധിക്കുമെന്നതുമാകും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

2020ല്‍ ഗഹലോത്ത് സര്‍ക്കാരിനെതിരെ പൈലറ്റ് നടത്തിയ പരസ്യമായ വിമത നീക്കത്തില്‍ 30 എംഎല്‍എമാരുടെ പിന്തുണയാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നെങ്കിലും 19 എംഎല്‍എമാരായിരുന്നു കൂടെ നിന്നത്. ഈ വിമത നീക്കത്തോടെയാണ് സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനവും നഷ്ടമായത്. ഒരാഴ്ച മുമ്പ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുനേതാക്കളേയും ഒരുമിച്ച് നിര്‍ത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ പൈലറ്റ് പോയാല്‍ അത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ്. നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ അദ്ദേഹത്തിനൊപ്പം പോകും. ചെറുപ്പക്കാരുടെ ആവേശമാണ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ അധികാരം പിടിക്കാന്‍ അഹോരാത്രം പണിയെടുത്ത നേതാവാണ് കൂടിയാണ് പൈലറ്റ്. 2018ല്‍ രാജസ്ഥാനില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച് കോണ്‍ഗ്രസ് ഭരണം പിടിക്കുമ്പോള്‍ എല്ലാ കണ്ണുകളും സച്ചിന്‍ പൈലറ്റിലായിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് 2014 ല്‍ പരസ്യമായി എടുത്ത പ്രതിജ്ഞയുടെ സാക്ഷാത്കാരമായിരുന്നു സച്ചിന് രാജസ്ഥാനിലെ മിന്നുന്ന വിജയം. മുഖ്യമന്ത്രി പദം പാര്‍ട്ടി അശോക് ഗെലോട്ടിനെ ഏല്‍പ്പിക്കുമ്പോള്‍ അണികളോട് പ്രകോപനം പാടില്ലെന്ന് ആഹ്വാനം ചെയ്ത് രാഷ്ട്രീയ മര്യാദ കാണിച്ച നേതാവ് കൂടിയാണ്സച്ചിന്‍. എന്നിട്ടും ഗെലോട്ട് വേട്ടയാടുകയായിരുന്നു സച്ചിനെ. അതിന് ഹൈക്കമാന്‍ഡ് കണ്ണടച്ചു. എല്ലാക്കാലത്തും ഒരാളെ ഇട്ട് തട്ടിക്കളിക്കാന്‍ ആകില്ലല്ലോ. അതാണ് രാജസ്ഛാനില്‍ പുകഞ്ഞ് നീറി ഇപ്പോള്‍ പുറത്തേക്ക് പോകുന്നത്. ഇത് എന്തായാലും കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ അടിയാണ്. ഇനി എന്തെല്ലാം സംഭവിക്കുമെന്ന് കാത്തിരുന്ന് കാണണം.

Related Articles

Latest Articles