ഇടുക്കി: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടി ബസ് ജീവനക്കാരൻ.കരിങ്കുന്നം സ്‌റ്റേഷനിലാണ് സംഭവം. മുണ്ടക്കയം സ്വദേശി ഷാജിയാണ് അക്രമാസക്തനായത്.പ്രതി പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകർത്തു. കൂടാതെ പോലീസുകാരെയും അക്രമിച്ചു.
പ്രതി കഴിഞ്ഞ ദിവസം മറ്റൊരു ബസിലെ ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ ബസ് ജീവനക്കാരുടെ പരാതിയിലാണ് കരിങ്കുന്നം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പ്രതി പോലീസിന് നേരെ അസഭ്യവർഷം നടത്തുകയും അക്രമം നടത്തുകയുമായിരുന്നു.സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും മറ്റൊരു പോലീസുകാരനെ പ്രതി കടിക്കുകയും ചെയ്തു.
ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാൾ കൂടുതൽ അക്രമാസക്തനായതോടെ പോലീസുകാർ പ്രതിയുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഇയാൾ കുറച്ച് വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.തൊടുപുഴ – പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഇയാൾ. കോടതിയിൽ വച്ച് മജിസ്ട്രേറ്റിനെ ആക്രമിച്ചതുൾപ്പെടെ ചിറ്റാർ സ്റ്റേഷനിൽ എട്ടു കേസുകളിൽ പ്രതിയാണ് ഷാജി. തലയോലപ്പറമ്പിലും ഇയാൾ ഒരു കേസിൽ പ്രതിയാണ്.