തിരുവനന്തപുരം : സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ ഭയന്ന് രാത്രി ഏറുമാടത്തില്‍ കഴിയേണ്ട അവസ്ഥയിലുള്ള ഗര്‍ഭിണിയെയും കുട്ടികളെയും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എട്ട് മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവ് രാജേന്ദ്രനും ഇവരുടെ രണ്ട് ചെറിയ കുഞ്ഞുങ്ങളും വന്യ മൃഗങ്ങളെ ഭയന്ന് രാത്രി 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന മാദ്ധ്യമ വാർത്തകൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
40 അടി ഉയരമുള്ള വൻമരത്തിന്റെ നെറുകയിലുള്ള ഏറുമാടത്തിലെത്തേണ്ടത് കാട്ടുകമ്പുകൾകൊണ്ടു നിർമ്മിച്ച പടവുകളിലൂടെയാണ് . ഒന്ന് കാല് വഴുതിയാൽ കാത്തിരിക്കുന്നത് വൻ അപകടമാണെങ്കിലും ജീവ ഭയം മൂലമാണ് 8 മാസം ഗർഭിണിയായ പൊന്നമ്മ അന്തിയുറങ്ങാൻ ഏറുമാടം കയറേണ്ടി വരുന്നത്. ശബരിമല വനമേഖലയിലെ ചാലക്കയം ഉൾവനത്തിലായിരുന്നു മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ഇവരുടെ താമസം. ളാഹ മഞ്ഞത്തോട് കേന്ദ്രീകരിച്ച് ആദിവാസി കുടുംബങ്ങൾക്കു സ്ഥലം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയതോടെയാണ് ഇവർ ഇവിടെയെത്തുന്നത്. തുടർന്ന് റോഡിനോടു ചേർന്ന് താമസത്തിനായി ഒരു കൂര ഒരുക്കിയെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം കാട്ടാനയെത്തി നശിപ്പിച്ചു. ഇതോടെയാണ് കൂരയോടു ചേർന്ന മരത്തിൽ മുൻപ് ഉണ്ടായിരുന്ന ഏറുമാടം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാസയോഗ്യമാക്കി.
ഒരു വർഷമായി ഈ കുടുംബം രാത്രി ഏറുമാടത്തിലാണ് അന്തിയുറങ്ങുന്നത്. പകൽ സമയങ്ങളിൽ താൽക്കാലിക ഷെഡിൽ കഴിയുന്ന ഇവർ ഏറുമാടത്തിലേക്കു കയറും. ഇളയ മകനെ മാറാപ്പ് കെട്ടി അതിനുള്ളിലാക്കിയാണ് മുകളിലെത്തിക്കുന്നത്. പോഷകാഹാരക്കുറവുമൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാജേന്ദ്രൻ പറയുന്നു. താമസിക്കുന്ന ഷെഡ് പലതവണ ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുവ ഇവരുടെ വളർത്തു നായയെ ഓടിച്ചു.