തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മടങ്ങവേ ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ഫെര്‍ണാഡോ വില്ലവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ക്വിറ്റോ നഗരത്തിൽ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വെടിയേറ്റതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻപത്തൊൻപതുകാരനായ ഫെര്‍ണാഡോ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എട്ട് മത്സരാർത്ഥികളില്‍ ഒരാളായിരുന്നു. ഈ മാസം 20 നാണ് ഇക്വഡോർ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്.
ബില്‍ഡ് ഇക്വഡോര്‍ മൂവ്‌മെന്റിനെ പ്രതിനിധീകരിച്ചാണ് ഫെര്‍ണാഡോ മത്സരത്തിനിറങ്ങിയത്. 2007 മുതല്‍ 2017 വരെയുള്ള മുന്‍ പ്രസിഡന്റ് റാഫേല്‍ കോറിയയുടെ ഭരണകാലയളവില്‍ അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ച നേതാവായിരുന്നു അദ്ദേഹം.ഇപ്പോഴത്തെ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും അദ്ദേഹം ഗുരുതരാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അതെ സമയം രാജ്യത്തെ നിയമ വാഴ്ച തകർന്ന നിലയിലാണ്. മയക്കുമരുന്ന് കള്ളക്കടത്തും കൊലപാതകങ്ങളും ഇക്വഡോറിൽ ദിനം പ്രതി വർധിച്ചു വരികയാണ്.കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ പറഞ്ഞു.
വെടിവെപ്പിനിടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.