റിയാദ് : പോർച്ചുഗലില്‍ വിശ്രമജീവിതം നയിക്കാൻ പ്ലാൻ ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഭക്ഷണം പാകം ചെയ്യുന്നതിന് ഒരു പാചകക്കാരനെ കണ്ടെത്താൻ പെടാപാട് പെടുന്നു.. വൻ ശമ്പളം വാഗ്ദാനം ചെയ്തു താരം കുക്കിനെ തിരയുന്ന വിവരം രാജ്യാന്തര മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ താരവും കുടുംബവും മുന്നോട്ടു വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ കഴിയുന്ന പാചകക്കാരനെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും മുന്നോട്ടുവച്ച ചില നിബന്ധനകളാണ് പാചകക്കാരനെ ലഭിക്കാത്തതിനു കാരണം. പോർച്ചുഗീസ് ഭക്ഷണങ്ങളും രാജ്യാന്തര വിഭവങ്ങളും തയാറാക്കുന്നതിൽ ഒരു പോലെ അഗ്രഗണ്യനായ പാചകക്കാരനെയാണ് റൊണാൾഡോയ്ക്ക് ആവശ്യം. കടൽ മത്സ്യങ്ങളും ജാപ്പനീസ് വിഭവമായ സുഷിയും ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം. 4500 പൗണ്ടാണ് തിരഞ്ഞെടുത്താൽ പാചകക്കാരന് ശമ്പളമായി ലഭിക്കുക (ഏകദേശം 4,54,159 ഇന്ത്യൻ രൂപ).
ഫുട്ബോൾ ജീവിതം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ സ്വന്തം രാജ്യത്തു തന്നെ താമസിക്കാനാണ് സൂപ്പർ താരവും പങ്കാളിയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പോർച്ചുഗലിൽ ഒരു പുതിയ ആഡംബര വീടും ക്രിസ്റ്റ്യാനോ റൊണാൾഡോ നിർമിക്കുന്നുണ്ട്.

