തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ കടുവയേയും എത്തിച്ചു. ദുര്‍ഗയെന്ന കടുവയെയാണ് ഇന്ന് രാവിലെയോടെ എത്തിച്ചത്. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് കടുവയെ കൊണ്ടുവന്നത്. ദുര്‍ഗ ശാന്ത സ്വഭാവക്കാരിയാണെന്ന് ജീവനക്കാർ വ്യക്തമാക്കി. ലോറിയില്‍ നിന്ന് കൂട്ടിലേക്ക് മാറിയതോടെ ദുര്‍ഗ എല്ലാവരെയും ആദ്യമൊന്ന് വിറപ്പിച്ചെങ്കിലും പിന്നീട് ശാന്തയായി. പുതിയ കൂടും പുതിയ സ്ഥലവുമായി കടുവ ഇണങ്ങി ചേർന്നെന്നാണ് ജീവനക്കാർ പറയുന്നത്.
വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ പിടികൂടുന്നത് 2017ലാണ്.പന്ത്രണ്ട് വയസ്സാണ് ദുർഗയുടെ നിലവിലുള്ള പ്രായം. നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ദുര്‍ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലായിരുന്നു കടുവയെ പുത്തൂരില്‍ എത്തിച്ചത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ദുര്‍ഗയെ സ്വീകരിച്ചു. 2024 ആദ്യം സുവോളജി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു

