ഇടുക്കി: രാമയ്ക്കല്‍മേട്ടില്‍ ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. അപകടത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപം വച്ചായിരുന്നു ജീപ്പ് അപകടത്തില്‍പ്പെട്ടത്. പാറ മുനമ്പിലെത്തിച്ച ശേഷം സാഹസികമായി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് നിയന്ത്രണം വിട്ട് 300 മീറ്ററോളം താഴേക്ക് പതിച്ചത്.
അനധികൃതമായാണ് ഓഫ്റോഡ് സവാരി നടത്തിയതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ കുന്നംകുളം ഗുഡ്‌ഷെപ്പേര്‍ഡ് ഐടിഐ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. കോളേജില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിച്ചശേഷം രാമക്കല്‍മേട്ടില്‍ എത്തിയതായിരുന്നു ഇവര്‍. 28 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം രണ്ട് ജീപ്പുകളാണ് സവാരിക്കായി ബുക്ക് ചെയ്തത്. ഇതില്‍ ആദ്യത്തെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് മറിയുന്നതിനിടെ പുറത്തേക്ക് ചാടിയവര്‍ രക്ഷപെട്ടു. വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് രാമയ്ക്കല്‍മേട്ടില്‍ ഓഫ്റോഡ് സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അടുത്തയിടെയാണ് വീണ്ടും ആരംഭിച്ചത്.