പാടിപറമ്പ്:വയനാട് പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിൽ പന്നിയ്ക്ക് വെച്ച കെണിയിൽ കുടുങ്ങി കടുവ ചത്തു.കഴിഞ്ഞ ദിവസം വൈകിട്ടാണ് പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിൽ ഒന്നരവയസ് പ്രായമുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് പൊന്മുടികോട്ടയ്ക്ക് സമീപം വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ പെൺ കടുവയുടെ കുട്ടിയാണ് ഈ കടുവയെന്നാണ് വിലയിരുത്തല്‍.
പൊന്മുടികോട്ട മേഖലയിൽ പത്തിലേറെ വളർത്തുമൃഗങ്ങളെ കൊന്നത് ഇതേ കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് കടുവയെ പിടികൂടാത്തതിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ചത്തനിലയിൽ കണ്ടെത്തുന്നത്. ബത്തേരിയിലെ ഫോറസ്റ്റ് ലാബിൽ കടുവയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കെണി കോർത്തിരുന്ന കാപ്പി ചെടിയടക്കം കസ്റ്റഡിയിലെടുത്തു.