തിരുവനന്തപുരം : ടി.പി ചന്ദ്രശേഖർ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും ദുരൂഹത ഉന്നയിച്ച് കെ എം ഷാജി. കുഞ്ഞനന്തന് ജയിലിൽ ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് ഒരു വിവിഐപി ജയിലിലെത്തിയെന്നാണ് ഷാജി ആരോപണം. സംഭവത്തില്‍ കേസ് കൊടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നുവെന്നും ബാക്കി കേസ് വന്ന ശേഷം പറയാമെന്നും ഷാജി പറഞ്ഞു. വടകര മണ്ഡലത്തിലെ പേരാമ്പ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വിവിഐപി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷാജി നേരത്തെ പറഞ്ഞപ്പോള്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ഒരു വാക്ക് പറഞ്ഞിരുന്നു. ഷാജിയുടെ പേരില്‍ കേസ് കൊടുക്കുമെന്ന്. ഞാന്‍ വെല്ലുവിളിക്കുന്നു പാര്‍ട്ടി സെക്രട്ടറിയെ, ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്ക്. കേസെടുത്താൽ തെളിവ് പുറത്തു വിടും. നിരവധി ഏജന്‍സികള്‍ സംസ്ഥാനത്ത് എത്തും. ഇതോടെ നിരവധി കൊലപാതകകേസുകള്‍ പുറത്ത് വരും.”-
കെ.എം.ഷാജി പറഞ്ഞു.
പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെയും രംഗത്ത് വന്നിരുന്നു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം. കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം എന്നും ഷാജി ആവശ്യപ്പെട്ടിരുന്നു.