പത്തനംതിട്ട: പ്രളയ ദുരന്തങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദീകരണം നൽകാൻ ദുരന്തനിവാരണ അതോറിറ്റി മേധാവിയ്‌ക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്ലിനിടെ മല്ലപ്പള്ളി സ്വദേശി ബിനു സോമൻ മുങ്ങിമരിച്ചത്.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. സംഭവം ഉണ്ടാകാനുള്ള സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ദുരന്തനിവാരണ മേധാവിയ്‌ക്കും ജില്ലാ കളക്ടർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
മോക്ഡ്രില്ലിനിടെ മുങ്ങിത്താഴുന്നതായി അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു ബിനു ആറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ ആറ്റിലെ ചെളിയിൽ പെട്ട ബിനു യഥാർത്ഥത്തിൽ മുങ്ങിത്താഴുകയായിരുന്നു. കരയിൽ നിന്നവർ ഇത് കണ്ടെങ്കിലും അഭിനയമാണെന്ന് തെറ്റിദ്ധരിച്ചു രക്ഷിച്ചില്ല. മറ്റുള്ളവർ ബോട്ടിൽ പിടിച്ചു കിടക്കുമ്പോഴാണ് ബിനുവിനെ കാണാനില്ലെന്ന് മനസിലായത് . ഇതോടെ ബിനുവിനായുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു.