കൊച്ചി : എറണാകുളം നഗരത്തിൽ യുവതി ആക്രമണത്തിനിരയായി. കഴുത്തറുത്ത നിലയിൽ യുവതിയെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പള്ളുരുത്തി സ്വദേശി ജോളിയാണ് യുവതിയെ ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഇപ്പോൾ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.
നേരത്തെ വിസയ്ക്കായി യുവാവ് ട്രാവൽസ് ഉടമയ്ക്കു പണം നൽകിയിരുന്നു.വിസ കിട്ടാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിച്ചു. എന്നാൽ ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത്. എന്നാൽ ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും രക്ഷപ്പെടാതെ ഓഫിസിൽ തന്നെ ഇരുന്ന യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.