കണ്ണൂർ : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് എസ്എഫ്ഐയ്ക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സെമിനാർ ഹാളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ പ്രദർശനം നടത്താനായിരുന്നു നീക്കം. എന്നാൽ സെമിനാർ ഹാളിൽ പ്രദർശനം അനുവദിക്കില്ലെന്ന് ക്യാംപസ് ഡയറക്ടർ വ്യക്തമാക്കി. എന്നാൽ , ക്യാംപസിൽ പ്രദർശനം നടത്തുമെന്ന ശാഠ്യത്തിലാണ് എസ്എഫ്ഐ.
നിലവിൽ കോഴിക്കോട് സരോജ് ഭവനിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടക്കുന്നുണ്ട്. കണ്ണൂർ സർവകലാശാലയ്ക്കു പുറമേ കാലടി സംസ്കൃത സർവകലാശാലയിലും എറണാകുളത്തെ വിവിധ കോളജുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സംസ്കൃത സർവകലാശാലയിൽ ഇന്നു വൈകിട്ട് ആറരയ്ക്കാണ് പ്രദർശനം. എറണാകുളം മഹാരാജാസ് കോളജ്, കുസാറ്റ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലും പ്രദർശനം ഉണ്ടാകും. ലോ കോളജിൽ വൈകിട്ട് ആറിനും മഹാരാജാസിലും കുസാറ്റിലും വൈകിട്ട് അഞ്ചിനുമാണ് പ്രദർശനം.