Friday, May 17, 2024
spot_img

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു ! ഭർത്താവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ

ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ ഭർത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടർ തടഞ്ഞുനിർത്തി നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ ഭർത്താവ് നിലവിൽ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു കഴിയുകയായിരുന്നു ഇവർ. ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഇന്നു രാവിലെ സെന്റ് മേരീസ് പാലത്തിനു സമീപത്തുനിന്നും ഇടറോഡിലൂടെ സ്കൂട്ടറിൽ സ്ഥാപനത്തിലേക്കു വരവെ ഇടറോഡില്‍ കാത്ത് നിന്ന ശ്യാം, സ്കൂട്ടർ തടഞ്ഞ് ആരതിയെ വലിച്ചിറക്കി കന്നാസിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർഥം തീപടർന്നു പിടിച്ച നിലയിൽ ആരതി 100 മീറ്ററോളം ഓടി. സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു നല്‍കിയ ഹർജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇതിനുശേഷവും ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി മുഴക്കിയതോടെ ആരതി പട്ടണക്കാട് പോലീസില്‍ പരാതി നല്‍കി. തുടർന്ന് പോലീസ് ഇയാളെ താക്കീതു ചെയ്തു വിട്ടയച്ചു. എങ്കിലും ഇയാൾ ഭീഷണി അവസാനിപ്പിച്ചില്ല. തുടർന്ന് ആരതി ജീവനു ഭീഷണിയുണ്ടെന്നു കാട്ടി നല്‍കിയ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കേസിൽ കഴിഞ്ഞ മാസമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.

Related Articles

Latest Articles