എഎപി എംപി രാഘവ് ഛദ്ദയ്ക്ക് കനത്ത തിരിച്ചടി. അഞ്ച് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി (AAP) എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ദില്ലി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിലാണ് ഛദ്ദ കൃത്രിമം കാണിച്ചതെന്നാണ് പരാതി. പ്രിവിലേജ് കമ്മിറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 7 ന് അവതരിപ്പിച്ച പ്രമേയത്തില്‍ അവരുടെ അനുമതിയില്ലാതെയാണ് ഛദ്ദ പേരുകള്‍ ഉള്‍പ്പെടുത്തിയതെന്ന് നാല് രാജ്യസഭാ എംപിമാര്‍ അവകാശപ്പെട്ടിരുന്നു. ബുധനാഴ്ച്ച, രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ എംപിമാരുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്ക് അയച്ചിരുന്നു. എംപിമാരായ സസ്മിത് പത്ര, എസ് ഫാങ്നന്‍ കൊന്യാക്, എം തമ്പിദുരൈ, നര്‍ഹരി അമിന്‍ എന്നിവരാണ് അവരോട് ചോദിക്കാതെയാണ് പേരുകള്‍ ഹൗസ് പാനലില്‍ ചേര്‍ത്തതെന്ന് ആരോപിച്ചത്.