ഇസ്ലാമാബാദ്: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഭീകരാക്രമണം നടത്തി ദിവസങ്ങൾക്ക് പിന്നാലെ ഭാരതത്തിനെതിരെ നേരിട്ട് ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പാകിസ്ഥാൻ ഘടകം. ഭാരതത്തിന് പുറമെ അമേരിക്ക, ഡെന്മാർക്ക്, ചൈന എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഭീകരവാദികൾ ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ നാല് രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഭീകരസംഘം ഭീഷണി പോസ്റ്ററുകൾ പുറത്തിറക്കി.
നാല് രാജ്യങ്ങളുടെ ഭൂപടങ്ങളും ഉറുദു ഭാഷയിൽ എഴുതിയ മുന്നറിയിപ്പും അടങ്ങിയ പോസ്റ്ററാണ് ഭീകരസംഘം പങ്കുവെച്ചിരിക്കുന്നത്. “അബ് കിസ് കി ബാരി ഹേ (ആരാണ് അടുത്തത്)” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
അതേസമയം, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരാക്രണം ഉണ്ടായത്. സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 133 പേർ കൊല്ലപ്പെട്ടു. നിരവധിപേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.