ദില്ലി: ലോകത്ത് പകുതിയിലധികവും നടക്കുന്ന ഗർഭധാരണവും അബദ്ധത്തില്‍ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പ്രത്യുത്പാദന ആരോഗ്യ ഏജന്‍സിയുടെ റിപ്പോർട്ട് പ്രകാരം ഓരോ വര്‍ഷവും നടക്കുന്ന 121 ദശലക്ഷം അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍ അറുപത് ശതമാനവും ഗര്‍ഭഛിദ്രത്തില്‍ അവസാനിക്കുന്നു എന്നാണ്.
ലിംഗ അസമത്വം, ദാരിദ്ര്യം, ലൈംഗികാതിക്രമം, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യത കുറവ് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎന്നിന്റെ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, യുദ്ധം നടക്കുന്ന യുക്രെയിനിലെ അവസ്ഥയും പരിതാപകരമാണ്. നിലവിലെ സംഘര്‍ഷാവസ്ഥ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തടയുന്നതിനും കാരണമാകും. ഗര്‍ഭനിരക്ക് ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ് അതെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 2025ല്‍ 4.8 ദശലക്ഷം അപ്രതീക്ഷിത ഗര്‍ഭധാരണം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. കൂടാതെ കൊവിഡ് പ്രതിസന്ധിയും ആരോഗ്യ സംരക്ഷണത്തെയും ഗര്‍ഭനിരോധനത്തെയും തടസപ്പെടുത്തി.