അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഇത്തരമൊരു നേട്ടം രാജ്യം സ്വന്തമാക്കിയത്.
ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.
459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.4 പോയിന്റാണ് അബുദാബി നേടിയത്. ഇത് ആറാമത്തെ തവണയാണ് ഏറ്റവും സുരക്ഷിത നഗരമായി സർവേയിൽ തെരഞ്ഞെടുക്കപ്പെടുന്നത്.
കുറ്റകൃത്യങ്ങൾ, കവർച്ചാ ഭയം, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ ഏറ്റവും കുറഞ്ഞ സൂചികയാണ് അബുദാബിയെ ഈ നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത് എന്നാണ് റിപ്പോർട്ട്.
സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സൂചികയിൽ ഷാർജ നാലാം സ്ഥാനം കരസ്ഥമാക്കി. എട്ടാം സ്ഥാനമാണ് ദുബായ് കരസ്ഥമാക്കിയത്.
ജനത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ യുഎഇ ഭരണാധികാരികളെ അബുദാബി പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്‌റൂയി പ്രശംസിച്ചു.