തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണം. കല്ലേറില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാട് ഉണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേര്‍ കല്ലെറിഞ്ഞുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം വഞ്ചിയൂരിലുണ്ടായ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം പിന്നീട് സിപിഎം-ബിജെപി സംഘര്‍ഷമായി മാറിയിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. വാർഡ് കൗൺസിലർ ഗായത്രി ബാബുവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് എബിവിപി ആരോപിക്കുന്നു.
ആക്രമണത്തിന് പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് പാര്‍ട്ടിയുടെ മറ്റൊരു ഓഫീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. എന്നാൽ എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടിയിട്ടുമില്ല. തലസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണമെന്ന് ബിജെപി ആരോപിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും സിപിഎം ഗൂഡാലോചനയാണെന്ന ആരോപണമുണ്ട്.