കൊച്ചി: അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ കളക്ടർ അനുമതി നല്കാത്തതിനെതിരെ മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നേരത്തെ അനുമതി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു പക്ഷെ അപേക്ഷ കളക്ടർ നിരസിക്കുകയായിരുന്നു. മാത്രമല്ല നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധാനാലയങ്ങള്‍ അടച്ച് പൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്‌തു. ആരാധാനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡം നിര്‍ബന്ധമാക്കണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അനുമതി നല്‍കുകയാണെങ്കില്‍ തന്നെ അത് പോലീസ് റിപ്പോര്‍ട്ടിന്റേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.