മലപ്പുറം: ഹരിത വിവാദം കത്തിക്കൊണ്ടിരിക്കുകയാണ് ലീഗിലിപ്പോൾ. ഇപ്പോഴിതാ വീണ്ടും അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്. ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തുവന്ന എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെ എല്ലാ പദവികളില്‍ നിന്നും നീക്കി ഉത്തരവിറക്കിയിറക്കിയിരിക്കുകയാണ്. ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെയാണ് ഷൈജലിനെതിരെയുള്ള നടപടി.
ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. പി. പി ഷൈജലിനെതിരെ നടപടി സ്വീകരിച്ച കാര്യം മുസ്ലിം ലീഗിന്റെ ഔദ്യോഗിക മുഖപത്രമാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ഗുരുതരമായ അച്ചടക്ക നടപടിയാണ് ഷൈജലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസസ്ഥാനത്തിലാണ് നടപടിയെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. എംഎസ്എഫ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാൽ എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ പി.കെ. നവാസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.