ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍ -) അന്തരിച്ചു. 76 വയസ്സായിരുന്നു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വേമ്പനാട് കായലിലൂടെ വള്ളം തുഴഞ്ഞ് സിനിമയിലെത്തി കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ ആളായിരുന്നു കുമരകം പുളിക്കൽ വീട്ടിൽ ഒറ്റാൽ വാസവൻ
2014 ല്‍ പുറത്തിറങ്ങിയ ഒറ്റാലില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവന്‍ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ട സംവിധായകന്‍ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
രൂപ ഭംഗി കൊണ്ട് വ്യത്യസ്തനായ മീശ വാസവൻ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വലിയ നീളം കൂടിയ കൊമ്പൻ മീശയ്ക്ക് ഉടമയായിരുന്നു. ഈ പ്രത്യേകത തന്നെയാണ് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒറ്റാൽ എന്ന ചിത്രത്തിലേയ്ക്ക് അയാൾ തിരഞ്ഞെടുക്കുവാൻ കാരണമായതും. സിനിമയിലൂടെ തെക്കന്‍ സ്റ്റാര്‍ മീഡിയ അവാര്‍ഡും വാസവനെ തേടിയെത്തി.
കെ. മോഹന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ഒറ്റാല്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.അതേസമയം ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ് കപ്പല്‍ മാ (ഷോര്‍ട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രാജമ്മ ആണ് ഭാര്യ. മക്കള്‍ : ഷാജി ലാല്‍, ഷീബ