വില്ലത്തരത്തിലൂടെയായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീര്‍ സുകുമാരന്‍. തുടക്കത്തില്‍ വില്ലനെ അവതരിപ്പിച്ചതിനാല്‍ അത്തരത്തിലുള്ള വേഷങ്ങള്‍ തന്നെ തേടി വരികയായിരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. എന്തയാലും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടന്‍ സുധീര്‍ സുകുമാരന്റേത്. വില്ലന്‍ വേഷങ്ങളില്‍ അഭിനയം തുടങ്ങിയ സുധീറിനെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ ഡ്രാക്കൂള സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ കുറച്ചുകാലം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന കാലത്തെ അനുഭവം വെളിപ്പെടുത്തുകയാണ് സുധീര്‍. അക്കാലത്ത് തന്നെ സഹായിച്ച മലയാളത്തിലെ ഒരു പ്രമുഖ നടനെ കുറിച്ചുള്ള സുധീറിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
‘അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്; പേര് സുരേഷ് ഗോപി.
സുരേഷേട്ടന്റെ നമ്പര്‍ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച് എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്‌തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടന്‍ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.
ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്’.- സുധീർ പറയുന്നു