കൊല്ലം :പ്രശസ്ത സിനിമാ-സീരിയൽ-നാടക-നടൻ ടി.എസ്.രാജു അന്തരിച്ചതായി ഇന്ന് രാവിലെ മുതൽ പ്രചരിച്ചത് വ്യാജ വാർത്ത. നടന്മാര്‍ ഉള്‍പ്പെടെ സമൂഹ മാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന് അനുശോചനമറിയിച്ചു കൊണ്ട് കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ മരണപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ വീട്ടിൽ സുഖമായി ഇരിക്കുന്നെന്നും ടി.എസ്.രാജു പ്രതികരിച്ചു.
‘‘ഈ അടുത്ത് ഒരു സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപ്രാതം മരിക്കുന്നതായി അഭിനയിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതു കണ്ടു തെറ്റിദ്ധരിച്ചാകാം ഞാൻ മരിച്ചെന്ന് വാർത്ത പ്രചരിക്കാൻ കാരണം.’’– ടി.എസ്.രാജു പറഞ്ഞു.
‘ആത്മ’ അസോസിയേഷൻ വൈസ് പ്രസിഡന്റും നടൻ കിഷോർ സത്യ ആണ് ടി.എസ്.രവി മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ആദ്യമായി സ്ഥിരീകരിച്ചത്. റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ രവിയെ കിഷോർ സത്യ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു.
1969ൽ എം.കൃഷ്ണൻ നായർ സംവിധായകനായ ‘അനാച്ഛാദനം’ എന്ന പ്രേംനസീർ ചിത്രത്തിലൂടെയാണ് ടി.എസ്.രാജുവിന്റെ സിനിമയിൽ അരങ്ങേറുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ എന്ന ചിത്രത്തിലെ സർക്കസ് മാനേജരുടെ വേഷമാണ് ടി.എസ്.രാജുവിനെ ജനപ്രിയനാക്കിയത്. ചിത്രത്തിലെ ‘ദ് ഷോ മസ്റ്റ് ഗോ ഓൺ’ എന്ന രാജുവിന്റെ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അൻപതോളം സിനിമകളിൽ രാജു അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.