Saturday, September 19, 2026

നടിയെ ആക്രമിച്ചെന്ന കേസ്; ജൂലായ് 31 ന് ഉള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

ദില്ലി: നടിയെ ആക്രമിച്ചെന്ന കേസിന്‍റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് ഓഗസ്റ്റ് നാലിന് ഇനി പരിഗണിക്കും. അതിന് മുന്നേ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ഒരോ തവണയും കേസിന്‍റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം പോലും ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുകയാണെന്നും സംസ്ഥാനം കോടതിയിൽ പറഞ്ഞു.

ഇരുപത്തിമൂന്ന് ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണെന്ന് സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ കോടതിയിൽ വ്യക്തമാക്കി. അതേസമയം, ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടിവേണമെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.

Related Articles

Latest Articles