Saturday, May 4, 2024
spot_img

നടിയെ ആക്രമിച്ച കേസ്: നികേഷ് കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായുള്ള കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി. വിചാരണ കോടതിയുടെ വിധിക്കെതിരെ എം വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ എല്ലാ വാര്‍ത്തകളും ഹാജരാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതിനെതിരായിരുന്നു നികേഷ് കുമാറും ചാനലും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും ചലച്ചിത്ര നടനുമായ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്ത വാര്‍ത്തകള്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ജൂഡിഷ്യല്‍ സംവിധാനത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടിയെ ആക്രമിച്ച കേസില്‍ ചാനല്‍ നടത്തിയതെന്നായിരുന്നു ദിലീപിന്റെ പരാതി. കേസിൽ രഹസ്യ വിചാരണ നടക്കവെ ഇതേ കുറിച്ച് ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയെന്ന ഹര്‍ജിയിലാണ് സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ പെന്‍ഡ്രൈവില്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. വാർത്തകൾ പരിശോധിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു ഇവ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു നികേഷും ചാനലും ഹൈക്കോടതിയെ സമീപിച്ചത്.

2021 ഡിസംബര്‍ 25 മുതല്‍ 2022 ഒക്ടോബര്‍ വരെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും ഹാജരാക്കാനാണ് ചാനലിന് കോടതി നിര്‍ദേശം നല്‍കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസില്‍ രഹസ്യ വിചാരണ നടക്കവേ വിചാരണ നടപടികളെ കുറിച്ചു വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനു ചാനലിനെതിരെ പോലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles