കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി വർഗീസ് തുടർ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം ഹർജി നൽകിയിരുന്നു. അതിനാൽ ഈ സാഹചര്യത്തിൽ തുടർ വിസ്താര നടപടികൾക്ക് സാധ്യതയില്ല.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയിലടക്കം നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തളളിയിരുന്നു. കേസിലെ പ്രധാന പ്രതിയും നേരിട്ട് ഇടപ്പെട്ടിട്ടുള്ളയാളും എന്ന നിലയിലാണ് സുനിക്ക് കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം വേണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.
സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.