കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) സാക്ഷിവിസ്താരത്തിന് സമയം നീട്ടിനൽകി ഹൈക്കോടതി. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
വിസ്താരത്തിനായി 10 ദിവസമാണ് കൂടുതൽ അനുവദിച്ചത്. എന്നാൽ പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. അതേസമയം ഇതിൽ ചില സാക്ഷികൾ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. അതോടൊപ്പം നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്. എന്നാൽ കോടതി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നാണ് ദിലീപിന്‍റെ ആരോപണം.