മുംബൈ: വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ നടക്കുന്ന സംഭവങ്ങളിൽ പ്രതികരിച്ച് മഹാരാഷ്‌ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ.
വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ മാത്രം കേന്ദ്രങ്ങളായിരിക്കണമെന്ന് ആദിത്യാ താക്കറെ പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്‌കൂളിനോ കോളേജിനോ പ്രസ്തുത യൂണിഫോം ഉണ്ടെങ്കിൽ ഇത് പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിന്റെ മാത്രം കേന്ദ്രമായിരിക്കണം. സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും മതമോ, രാഷ്‌ട്രീയമോ കൊണ്ടുവരേണ്ട ആവശ്യമില്ല- ആദിത്യ താക്കറെ പറഞ്ഞു.
അതേസമയം വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികളും, ചില രാഷ്‌ട്രീയ- സാമുദായിക സംഘടനകളും ചേർന്ന് നടത്തുന്നത്. എന്നാൽ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ഉടുപ്പി പിയു കോളേജിലെ ആറ് മുസ്ലീം വിദ്യാർത്ഥികളാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്.