തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ (Anupama Child Missing Case) കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ഉരുണ്ടുകളിച്ച് സിപിഎം. സംഭവത്തിൽ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന ന്യായീകരണ വാദങ്ങളുമായി എത്തിയിരിക്കുകയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ . ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയും വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.അതേസമയം അമ്മയ്‌ക്ക് കുഞ്ഞിനെ കിട്ടണം. അത് കുഞ്ഞിന്റെയും അമ്മയുടെയും അവകാശമാണ്. അത് തന്നെയാണ് പാർട്ടിയുടെയും നിലപാട്. അതിന്റെ ഭാഗമായി തന്നെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. അനുപമയുടെ വിഷയത്തിൽ കുടുംബകോടതിയിൽ വിധി ഉണ്ടായിട്ടുണ്ട്. അതിൽ ശിശുക്ഷേമ സമിതിക്കെതിരെ വിമർശനം ഉണ്ടായിട്ടില്ല. ശിശു ക്ഷേമ സമിതി തെറ്റ് ചെയ്തതായും പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആനാവൂർ നാഗപ്പന്റെ ന്യായീകരണം ഇങ്ങനെ:
“ഷിജുഖാൻ തെറ്റ് ചെയ്തതായി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ല. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയതായും അറിവില്ല. അന്വേഷണ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ആയി മാദ്ധ്യമങ്ങൾ നൽകിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യഥാർത്ഥ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നടപടി പരിഗണിക്കാമെന്നും” ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ വിഷയത്തിൽ മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സംഭവം വ്യക്തമായി അന്വേഷിച്ച ശേഷമേ നടപടി എടുക്കാൻ സാധിക്കുകയുള്ളു. അനുപമയുടെ ആരോപണത്തിന് പിന്നാലെ പോകാനില്ല. ആരെങ്കിലും പറഞ്ഞത് കൊണ്ടോ സമരം ചെയ്തത് കൊണ്ടോ ആർക്കെതിരേയും നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറല്ല. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയല്ല. അതിൽ ശിശു ക്ഷേമ സമിതിക്കു തെറ്റ് പറ്റി എന്നാണെങ്കിൽ നടപടി ആലോചിക്കാം. നിലവിൽ ഷിജുഖാനെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ ഇതിനെതിരെ രൂക്ഷപ്രതികരണവുമായാണ് അനുപമ രംഗത്തെത്തിയത്. തെറ്റില്‍ പങ്കുള്ളതുകൊണ്ടാണ് ഷിജുഖാനെ ആനാവൂര്‍ സംരക്ഷിക്കുന്നതെന്നാണ് അനുപമ പറഞ്ഞത്. അതേസമയം ഞ്ഞിനെ ദത്തു നൽകിയ കേസിൽ സമര രീതി മാറുമെങ്കിലും പോരാട്ടം തുടരുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടിയാലോചനകള്‍ക്കുശേഷം സമര രീതി തീരുമാനിക്കുമെന്നും, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാനുള്ള സിപിഎം നിലപാടിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും അനുപമ വ്യക്തമാക്കി.