Saturday, May 18, 2024
spot_img

അഫ്ഗാനിൽ ഇന്ത്യയ്‌ക്കെതിരെ കരുനീക്കങ്ങളുമായി പാകിസ്ഥാൻ; ചാരനീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യയിലെ അഫ്ഗാൻ എംബസി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ ‘ശത്രുവിനെ’ അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയാക്കി പാകിസ്ഥാന്റെ ഗൂഢനീക്കം. എന്നാൽ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധമാണ്. അവരെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അഫ്ഗാൻ എംബസി വ്യക്തമാക്കി. എംബസി പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു താലിബാനെതിരായ പരാമർശം. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.

അതേസമയം അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പ്രഖ്യാപിച്ച ഇടക്കാല സർക്കാരിലെ 14 അംഗങ്ങൾ യുഎൻ രക്ഷാസമിതിയുടെ തീവ്രവാദ കരിമ്പട്ടികയിലുള്ളവർ ആണ്. പ്രധാനമന്ത്രി മുല്ല മൊഹമ്മദ്‌ ഹസൻ അഖുന്ദ്‌, ഉപപ്രധാനമന്ത്രിമാരായ മുല്ല അബ്ദുൾ ഗനി ബറാദർ, മൗലവി അബ്ദുൾ സലാം ഹനാഫി, ആഭ്യന്തരമന്ത്രി സിറാജുദ്ദിൻ ഹഖാനി എന്നിവരാണ്‌ കരിമ്പട്ടികയിലെ പ്രധാനികൾ.

ഇന്ത്യയുടെ ‘ശത്രുവിനെ’ അഫ്ഗാന്‍ ആഭ്യന്തര മന്ത്രിയാക്കി പാക്ക് നീക്കം

അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിലുള്ളയാളാണ്‌ സിറാജുദ്ദിൻ. ഇന്ത്യൻ നയതന്ത്രകേന്ദ്രങ്ങളിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഹഖാനി ശൃംഖലയാണെന്നാണ് ഇന്ത്യ ആരോപിച്ചിട്ടുള്ളതാണ്. അങ്ങനെയൊരു സംഘത്തിന്റെ തലവനുതന്നെ അഫ്ഗാന്റെ ആഭ്യന്തര സുരക്ഷാച്ചുമതല ഏൽപ്പിച്ചുകൊടുത്തുകൊണ്ട്, ഇന്ത്യയുടെ മുന്നോട്ടുള്ള വഴികളെല്ലാം താലിബാനെ കൂട്ടുപിടിച്ചുകൊണ്ട് സങ്കീർണമാക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ. സിറാജുദ്ദിന്റെ പിതൃസഹോദരനും അഭയാർഥിമന്ത്രിയുമായ ഖലിൽ ഹഖാനിയും കരിമ്പട്ടികയിലുണ്ട്‌. പ്രതിരോധമന്ത്രി മുല്ല യാക്കൂബ്‌, വിദേശമന്ത്രി മുല്ല അമീർ ഖാൻ മുതാഖി, അദ്ദേഹത്തിന്റെ സഹമന്ത്രി ഷേർ മുഹമ്മദ്‌ അബ്ബാസ്‌ സ്റ്റാനിക്‌സായി എന്നിവരും രക്ഷാസമിതിയുടെ ഉപരോധ പട്ടികയിലുണ്ട്‌.

‘താലിബാൻ ഫൈവ്‌’ എന്നറിയപ്പെടുന്ന അഞ്ച്‌ നേതാക്കളിൽ നാലുപേരും–- മുല്ല മുഹമ്മദ്‌ ഫസീൽ (പ്രതിരോധ സഹമന്ത്രി), ഖൈറുള്ള ഖൈറാഖ്വ (വിവര, സാംസ്കാരികമന്ത്രി), മുല്ല നൂറുള്ള നൂറി (അതിർത്തി, ഗോത്രവിഷയമന്ത്രി), മുല്ല അബ്ദുൾ ഹഖ്‌ വസിഖ്‌ (രഹസ്യാന്വേഷണ ഡയറക്ടർ)–- സർക്കാരിലുണ്ട്‌. അഞ്ചാമൻ മുഹമ്മദ്‌ നബി ഒമറിയെ അടുത്തിടെ ഖോസ്ത്‌ പ്രവിശ്യാ ഗവർണറാക്കിയിരുന്നു. അഞ്ച്‌ നേതാക്കളെയും 2014ൽ ബറാക്‌ ഒബാമയുടെ ഭരണകാലത്താണ്‌ ഗ്വാണ്ടനാമോ ജയിലിൽ നിന്ന്‌ വിട്ടയച്ചത്‌.

1998ൽ മസാരെ ഷെരീഫിൽ ഉസ്‌ബക്, താജിക്‌, ഷിയ ഹസാര വംശജരെ കൂട്ടക്കൊല ചെയ്തതിന്റെ ആസൂത്രകരാണ്‌ ഫസീൽ, നൂറി എന്നിവർ. ജല, ഊർജ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ്‌ മൻസൂർ, വാർത്താവിനിമയമന്ത്രി നജീബുള്ള ഹഖാനി എന്നിവരും കരിമ്പട്ടികയിലുണ്ട്‌. സിറാജുദ്ദിൻ ഹഖാനി ഉൾപ്പെടെ മന്ത്രിസഭയിലെ നിരവധിപേർ പാകിസ്ഥാനിലെ ‘താലിബാൻ സർവകലാശാല’ എന്നറിയപ്പെടുന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ പഠിച്ചവരാണ്‌. പാക്‌ ചാരസംഘടന ഐഎസ്‌ഐയുമായി അടുത്ത ബന്ധമുണ്ട്‌. ഹഖാനി ശൃംഖലയിലെ പ്രമുഖരെ മന്ത്രിസഭയിൽ ഉറപ്പിച്ചതിനു പിന്നിൽ ഐഎസ്‌ഐ സ്വാധീനമാണെന്നും ശക്തമായ വാദങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും പ്രസ്താവനയിൽ പറയുന്നു. ദേശീയ താത്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന തീരുമാനമാണ് താലിബാന്റേത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അഫ്ഗാനിസ്ഥാന്റെ ദേശീയ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും എതിരായി മാത്രമല്ല, ലേകത്തിന്റെ തന്നെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരരാണ് കാബിനറ്റ് പദവിയിലെത്തിയിരിക്കുന്നത്. ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഫ്ഗാൻ എംബസി വ്യക്തമാക്കി.

Related Articles

Latest Articles