വാഴ്‌സ: താലിബാൻ ഭീകരരെ ഭയന്ന് രാജ്യംവിട്ട സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ.
താലിബാൻ ഭീകരരിൽ നിന്നും രക്ഷപ്പെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നത്. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിശന്നപ്പോൾ മാരകമായ വിഷക്കൂൺ കഴിക്കുകയായിരുന്നുവെന്നാണ് വിവരം. ലോകത്തെ ഏറ്റവും വിഷമുള്ളതും ‘മരണത്തിന്റെ തൊപ്പി’ (ഡെത്ത് ക്യാപ്) എന്നു വിശേഷിപ്പിക്കുന്നതുമായ ഇനം കൂണാണ് ഇവർ കഴിച്ചതെന്നാണ് കണ്ടെത്തൽ. ഭക്ഷ്യയോഗ്യമായ കൂണിനോടു സാദ്യശ്യമുള്ളതാണ് ഇവ.
അതേസമയം പോളണ്ടിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചും ആറും വയസ്സുള്ള സഹോദരന്മാരിൽ ഇളയ കുട്ടി അബോധാവസ്ഥയിൽ മരണത്തിന്റെ വക്കിലാണ്. മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഇന്ന് പരിശോധന നടത്തും. മൂത്ത കുട്ടിയുടെ കരൾ അടിയന്തരമായി മാറ്റിവയ്ക്കും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്.
ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിർദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്. വാഴ്സയ്ക്കു സമീപം വനമേഖലയോടു ചേർന്ന അഭയാർഥി കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഇവർ കാട്ടിൽനിന്നു കൂൺ പറിച്ചുതിന്നുകയായിരുന്നു. ക്യാംപിൽ ഭക്ഷണം ലഭിക്കാത്തതിനാലാണ് കുട്ടികൾ കൂൺ തേടിപ്പോയതെന്ന ആരോപണം അധികൃതർ നിഷേധിച്ചു. ക്യാംപിൽ 3 നേരം ഭക്ഷണം നൽകിയിരുന്നുവെന്ന് പോത്കോവാ ലെഷ്ന മേയർ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona