Sunday, April 28, 2024
spot_img

ഒരു ഇംഗ്ലീഷ് പതനം ! ഏകദിനലോകകപ്പിൽ 69 റണ്‍സിന് ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ

ദില്ലി : ഏകദിനലോകകപ്പിൽ വമ്പൻ അട്ടിമറി. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻചാമ്പ്യാന്മാരായ ഇംഗ്ലണ്ടിന് ദുർബലരായ അഫ്ഗാനിസ്ഥാനോടാണ് അടി പതറിയത്. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും തോറ്റിരുന്ന ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി കനത്ത തിരിച്ചടിയായി.

അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് എന്ന മികച്ച ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. 61 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 66 റണ്‍സെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതി നോക്കിയത്.

രണ്ടാം ഓവറില്‍ തന്നെ ജോണ്‍ ബെയര്‍സ്‌റ്റോ (2) പുറത്തായപ്പോൾ തന്നെ അഫ്ഗാൻ ശക്തമായ സൂചന നൽകി. പിന്നാലെ ജോ റൂട്ടിനെയും നഷ്ടമായതോടെ ഇംഗ്ലണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. 17 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു റൂട്ടിന്റെ സമ്പാദ്യം. 39 പന്തില്‍ നിന്ന് 32 റണ്‍സുമായി നിലയുറപ്പിച്ച് കളിക്കാൻ ആരംഭിച്ച മലാനെ മുഹമ്മദ് നബി, ഇബ്രാഹിം സദ്രാന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറും (9) പവലിയനിലെത്തിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.

ലിയാം ലിവിങ്സ്റ്റണെയും (10), സാം കറനെയും (10), ക്രിസ് വോക്‌സിനെയും (9) പവലിയനിലേക്ക് മടക്കിയതോടെ അഫ്ഗാൻ ബൗളർമാർ മത്സരം തങ്ങൾക്കനുകൂലമാക്കി. പിന്നാലെ 35-ാം ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലീഷ് നിരയുടെ ഏക പ്രതീക്ഷയായിരുന്ന ബ്രൂക്കിനെ ഇക്രാമിന്റെ കൈകളിലെത്തിച്ച മുജീബുര്‍ റഹ്‌മാന്‍ അഫ്ഗാന്‍ ജയം ഊട്ടിയുറപ്പിച്ചു. ആദില്‍ റഷീദും (20), മാര്‍ക്ക് വുഡും (18) പിടിച്ചുനിന്നെങ്കിലും മത്സരം അപ്പോഴേക്കും കൈവിട്ടിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനായി ഗുര്‍ബാസ് – ഇബ്രാഹിം സദ്രാന്‍ സഖ്യം 114 റണ്‍സാണ് അഫ്ഗാന്‍ സ്‌കോർ ബോർഡിലെത്തിച്ചത്. പിന്നാലെ 48 പന്തില്‍ 28 റണ്‍സെടുത്ത സദ്രാനെ മടക്കി ആദില്‍ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിറകെ റഹ്‌മത്ത് ഷായും (3) റഷീദിന് മുന്നില്‍ വീണു. പിന്നാലെ 57 പന്തില്‍ നിന്ന് നാല് സിക്സും എട്ട് ഫോറുമടക്കം 80 റണ്‍സെടുത്ത ഗുര്‍ബാസ് റണ്ണൗട്ടാകുക കൂടി ചെയ്തതോടെ അഫ്ഗാന്റെ തകര്‍ച്ച തുടങ്ങി.

ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (14), അസ്മത്തുള്ള ഒമര്‍സായ് (19) ,മുഹമ്മദ് നബി (9) എന്നിവർ നിരാശപ്പെടുത്തി.എന്നാൽ 66 പന്തില്‍ നിന്ന് 58 റണ്‍സുമായി ഇക്രാം നിലയുറപ്പിച്ചതോടെ അഫ്ഗാന്‍ സ്‌കോര്‍ 250 കടന്നു. റാഷിദ് ഖാനും (23), മുജീബ് ഉല്‍ റഹ്‌മാനും (28) ഇക്രാമിന് ഉറച്ച പിന്തുണ നല്‍കിയതോടെയാണ് സ്‌കോര്‍ 284-ല്‍ എത്തിയത്.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

Related Articles

Latest Articles