ബെംഗളൂരു : ബെംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു.
പല്ലി വീണ സാമ്പാര്‍ കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടികള്‍ക്ക് കൂട്ടത്തോടെ ഛര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
ഇതേതുടർന്ന് ഉടൻ തന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടർന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയിൽ കുട്ടികള്‍ക്ക് വിതരണം ചെയ്ത സാമ്പാറില്‍ പല്ലിയെ കണ്ടെത്തുകയായിരുന്നു.
അതേസമയം പാചകക്കാരനാണ് പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളോട് ഭക്ഷണം കഴിക്കുന്നത് നിര്‍ത്താന്‍ പാചകക്കാരന്‍ പറഞ്ഞു. എന്നാല്‍ അതിന് മുന്‍പ് തന്നെ സാമ്പാര്‍ കൂട്ടി ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.