കോഴിക്കോട്: പൂളക്കടവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും കുട്ടികളെയും ഭർത്താവ് പെരുവഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. തിരികെ എത്തിയ 24കാരിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുകയും ചെയ്തു. പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. മാനന്തവാടി സ്വദേശിനിയായ സൈഫുന്നീസയുടേതാണ് പരാതി.എംഇഎസ് കോളജിൽ ബിരുദപഠനത്തിനിടെയാണ് ഓട്ടോ ഡ്രൈവറായ മുസ്തഫയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു.
ശനിയാഴ്ച വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് സൈഫുന്നീസയെയും രണ്ടും നാലരയും വയസ്സുള്ള
കുട്ടികളെയും ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നു.സൈഫുന്നീസ ഇതേ തുടർന്ന് ബന്ധുക്കൾക്കൊപ്പം ചേവായൂർ പോലീസിൽ പരാതി നൽകി. വസ്ത്രങ്ങളും മറ്റുമെടുക്കാൻ മുസ്തഫയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ഭർത്താവിന്റെ സഹോദരൻ ക്രൂരമായി മർദ്ദിച്ചത്.