ചെന്നൈ: വിശന്ന് കരഞ്ഞ ഒരുവയസുകാരന്റെ വായിൽ മദ്യം ഒഴിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. സംഭവത്തിൽ അമ്മ പ്രബിഷ, കാമുകൻ മുഹമ്മദ് സദാം ഹുസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മക്കളുടെ അമ്മയാണ് പ്രബിഷ. ഭർത്താവുമൊത്ത് കഴിയുന്നതിനിടെയാണ് ഹുസൈനുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി പ്രബിഷയും ഭർത്താവും നിരന്തരം വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ഇളയമകനെയും കൂട്ടി ഹുസൈനൊപ്പം നാടുവിടുകയായിരുന്നു.
പ്രബിഷയും കാമുകനും സ്ഥിരമായി രാത്രിയിൽ മദ്യപിച്ചിരുന്നു. കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വിശന്ന് കരഞ്ഞു. മദ്യലഹരിയിലായിരുന്ന ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. കരച്ചിൽ നിർത്താത്തതിനെ തുടർന്ന് കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്‌ക്കടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടർന്ന് പ്രബിഷ കുഞ്ഞിനെ തണുത്ത വെള്ളത്തിലും ചൂടുവെള്ളത്തിലും മാറിമാറി മുക്കി പിടിക്കുകയായിരുന്നു.
അനക്കമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഒരു മണിക്കൂറോളം കുട്ടിയെ മർദ്ദിച്ചതായും മദ്യം നൽകിയതുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.