ടെൽ അവീവ്: ഹമാസ് തടങ്കലിൽ വച്ചിരിക്കുന്നവരെ മോചിപ്പിക്കുകയാണെങ്കിൽ നിലവിലുള്ള യുദ്ധത്തിന് നിർണായക ഇടവേളയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡിൽ ഈസ്റ്റിലെ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക്. 240ലധികം പേരെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഹമാസ് ഭീകരർ ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇവരിൽ നാല് പേരെ മാത്രമാണ് ഈ കാലയളവിനുള്ളിൽ ഭീകരവാദികൾ മോചിപ്പിച്ചത്. ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കാതെ വെടിനിർത്തൽ എന്ന നിർദ്ദേശം പരിഗണിക്കില്ലെന്ന് ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിന്റെ പ്രത്യാക്രമണത്തിന് വലിയ രീതിയിൽ കുറവ് ഉണ്ടാകുമെന്നും, വെടിനിർത്തൽ എന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്നും ബ്രെറ്റ് പറയുന്നു. ഖത്തറാണ് നിലവിൽ ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെടിനിർത്തൽ സംബന്ധിച്ചും, ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ബൈഡൻ ചർച്ചകൾ നടത്തിയെന്നും ബ്രെറ്റ് വ്യക്തമാക്കി.