കോഴിക്കോട്:ജില്ലയില്‍ വീണ്ടും വ്യാജവാറ്റ്.താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ത്തു.കൂടാതെ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി.എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് തലയാട് ചമൽ കേളൻ മൂല എന്നിവിടങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്.
എക്സൈസ് ഇന്‍റജൻസ് ബ്യൂറോയിലെ പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴി ചാലിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. 940 വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്‍റീവ് ഓഫീസർ സഹദേവന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പി.ഒ. ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ ആരിഫ് എന്നിവരടങ്ങിയ പാർട്ടിയും പങ്കെടുത്തു.