കൊൽക്കത്ത; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ സന്ദർശനം നടത്തുന്നതിനിടെ, രാഷ്ട്രീയ എതിരാളികൾ ബിജെപി പ്രവർത്തക നെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതൃത്വം. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ ആറിലെ യുവമോർച്ചയുടെ വൈസ് പ്രസിഡന്റായിരുന്ന അർജുൻ ചൗരസ്യയാണ് മരിച്ചത്.
അതേസമയം അമിത് ഷാ കൊൽക്കത്തയിലെത്തുമ്പോൾ സ്വീകരിക്കാനായി പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുടെ ബൈക്ക് റാലി നയിക്കേണ്ടത് അർജുനായിരുന്നു. കൊൽക്കത്തയിലെ ചിത്പൂരിലെ ഉപയോഗ ശൂന്യമായ റെയിൽവേ ക്വോട്ടേഴ്‌സിലാണ് അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് പ്രവർത്തകനെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ആരോപണം.
ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മരിച്ച പ്രവർത്തകന്റെ വീട് സന്ദർശിക്കും. പശ്ചിമ ബംഗാൾ ഭരണകൂടം ബിജെപി പ്രവർത്തർക്കെതിരെ നടത്തുന്ന ക്രൂരതയുടെ തെളിവാണ് ഈ മരണമെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.