ഗുരുദാസ്പുർ: സംസ്ഥാനം റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെ പഞ്ചാബിൽ വൻ ആയുധ ശേഖരം പിടികൂടി. ആർഡിഎക്സ്, ഒരു ഗ്രനേഡ് ലോഞ്ചർ, രണ്ട് ഗ്രനേഡുകൾ, ഒമ്പത് ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ, ഐഇഡികൾക്കുള്ള രണ്ട് സെറ്റ് ടൈമർ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പിടിച്ചെടുത്ത ഗ്രനേഡ് ലോഞ്ചറിന് 150 മീറ്റർ വരെ പ്രഹരശേഷിയുണ്ട്. വി ഐ പി സുരക്ഷയെ വരെ ദോഷകരമായി ബാധിക്കുന്ന ആയുധമാണിത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിന് തൊട്ടുപിന്നാലെ കണ്ടെത്തിയ ഈ ആയുധശേഖരം ആശങ്കയുളവാക്കുന്നതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഗുരുദാസ്പൂർ പോലീസ് അറസ്റ്റ് ചെയ്ത ഗുരുദാസ്പൂരിലെ ഗാസിക്കോട്ട് ഗ്രാമവാസിയായ മൽകീത് സിങ്ങിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആയുധവേട്ട.
2021 നവംബർ-ഡിസംബർ മാസങ്ങളിലും ഗുർദാസ്പൂർ പോലീസ് പാകിസ്ഥാനിലെ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലുള്ള രണ്ട് തീവ്രവാദ മൊഡ്യൂളുകൾ തകർക്കുകയും മൊഡ്യൂളുകളിലെ നാല് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു, കൂടാതെ ഒരു കിലോ ആർഡിഎക്സ്, ആറ് ഹാൻഡ് ഗ്രനേഡുകൾ, ഒരു ടിഫിൻ ബോക്സ് ഐഇഡി, മൂന്ന് ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ രണ്ട് പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തിരുന്നു.