തുടര്‍ച്ചയായ രണ്ടാം ദിനത്തിലും രാജ്യതലസ്ഥാനമായ ദില്ലിയിലെ വായു ഗുണനിലവാര സൂചിക അപകടകരമായ നിലയിൽ തുടരുന്നു. ദില്ലിയിലെ മിക്ക സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് – എക്യുഐ) 450-ന് മുകളിലാണ് . വായുമലിനീകരണം ‘ഗുരുതര’മായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി ദില്ലിയിലെത്തിയ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ പരിശീലന സെക്ഷനുകൾ റദ്ദാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ തന്നെ കഴിയുകയാണ് ടീമുകൾ.
തിങ്കളാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം. അതേസമയം മത്സരം ഡല്‍ഹിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വരെ വായു മലിനീകരണം ഗുരുതരമായ തോതില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഭയന്ന് ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മലിനീകരണതോത് ഉയരാതിരിക്കാന്‍ ലോറി ഗതാഗതവും നിര്‍മാണപ്രവര്‍ത്തനങ്ങളും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾ അടുത്തിരിക്കുന്നതിനാൽ മലിനീകരണ തോത് ഉയരുമോ എന്ന ആശങ്ക ഉയരുന്നുണ്ട്