ബെംഗളൂരു : ദുരൂഹ സാഹചര്യത്തിൽ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്നു വീണ് എയർഹോസ്റ്റസ് മരിച്ചു. അർച്ചന ധിമാൻ (28) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ കാമുകനായ സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരൻ ആദേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവമുണ്ടായത്. ജോലിയുമായി ബന്ധപ്പെട്ട് ദുബായിലായിരുന്ന അർച്ചന ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെത്തിയത്. കോറമംഗലയിലെ രേണുക റസിഡൻസി സൊസൈറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു ആദേശിനൊപ്പം ഇവർ താമസിച്ചിരുന്നത്.
ഇരുവരും ഒരു ഡേറ്റിങ് സൈറ്റിലൂടെയാണു അടുത്തതെന്നും ആറു മാസമായി പ്രണയത്തിലായിരുന്നുവെന്നുമാണ് സൂചന.സംഭവ ദിവസം രാത്രി ഇരുവരും മദ്യപിച്ച അർച്ചന ബാൽക്കണിയിൽനിന്ന് തെന്നി വീണുവെന്നും ഉടനടി സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് ആദേശ് പൊലീസിനോടു പറഞ്ഞത്.
എന്നാൽ, പൊലീസിന്റെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് സമ്മതിച്ചു. തുടർന്നാണ് അർച്ചനയുടെ മരണത്തിൽ ആദേശിനു പങ്കുണ്ടെന്ന സംശയത്തിൽ ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തത്.