അജ്‌മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള കേസ് അജ്‌മാൻ കോടതി തള്ളി. തുഷാറിനെതിരെ മതിയായ തെളിവില്ലെന്നും കേസ് നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത് . കേസ് തള്ളിയതിന് പിന്നാലെ തുഷാർ വെള്ളാപ്പള്ളിയുടെ കണ്ടുകെട്ടിയ പാസ്പോർട്ട് തിരികെ നൽകും. തുഷാറിന്റെ യാത്രാവിലക്കും കോടതി നീക്കി. കേസ് തള്ളിയതിന് പിന്നാലെ തുഷാർ ഉടൻ തന്നെ മാധ്യമങ്ങളെ കാണും എന്ന് അറിയിച്ചിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവം എന്ന പേരിൽ നാസില്‍ അബ്ദുള്ള എന്നയാളായിരുന്നു തുഷാറിനെതിരെ പരാതി നല്‍കിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്നസമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.
അജ്മാനിൽ അറസ്റിലായതിന് പിന്നാലെ കേസിൽ തന്നെ കുടുക്കിയതാണെന്ന് തുഷാര്‍ പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന നാസിലിന്റെ ഫോണ്‍ സംഭാഷണവും പുറത്തായിരുന്നു.