തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞ സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് സൂചനയൊന്നുമില്ലാതെ പോലീസ്. നിലവിൽ കേസിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ല.
അതുകൊണ്ടു തന്നെ മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്ഫോടക വസ്തുവെറിഞ്ഞയാൾക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ഇയാൾക്ക് ഏതെങ്കിലും തരത്തിൽ സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലീസ് പരിശോധിക്കുകയാണ്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.