മുംബൈ: മഹാരാഷ്‌ട്ര ഇനി ഷിൻഡെക്ക് തന്നെ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്.
114 വോട്ടുകളായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 164 വോട്ടുകളോടെ ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാരിന് വലിയ പിന്തുണയാണ് ലഭിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമാണ് ചുമതലയേറ്റത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.
അതേസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.