ആലപ്പുഴ: നാലരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ജനുവരി 28ന് നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രിയും ചേർന്നായിരിക്കും ബൈപ്പാസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. പതിറ്റാണ്ടുകൾക്കു മുൻപെ തന്നെ പണി പൂർത്തിയാവേണ്ട ഒരു പാതയായിരുന്നു ഇത്. ഈ ബൈപ്പാസ് ഒരു മൂന്ന്, നാലു പതിറ്റാണ്ടു മുൻപെ തന്നെ പണി പൂർത്തിയാക്കിയാരുന്നെങ്കിൽ ഇന്ന് ആ ഭാഗത്തുണ്ടാകുമായിരുന്ന വികസനം എന്താകുമായിരുന്നുയെന്ന് നാം ചിന്തിച്ചു നോക്കേണ്ടതു തന്നെയാണ്. എന്തെല്ലാം പുരോഗതിയായിരിക്കും ആലപ്പുഴക്കാര്‍ക്ക് മാത്രമല്ല, കേരളത്തില്‍ തന്നെ ഉണ്ടായേനെ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഇത്തരത്തില്‍ കേരളത്തില്‍ മുടങ്ങിക്കിടന്ന എല്ലാ വികസന പദ്ധതികള്‍ക്കും ജീവന്‍ നല്‍കിയത്. എന്തു വികസനത്തെയും വേണ്ട എന്നു പറഞ്ഞു പ്രതിഷേധിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് എപ്പോഴും താത്പര്യം. എത്ര എത്ര നല്ല പദ്ധതികള്‍ ഇത്തരത്തില്‍ കേരള സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയും അനാവശ്യ പ്രതിഷേധം മൂലവും എങ്ങുമെത്താതെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്
അതേസമയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ 350 കോടിയിലധികം രൂപ മുടക്കിയാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. 1987 ൽ തുടക്കം കുറിച്ച സ്വപ്നം ആണ് നാലരപതിറ്റാണ്ടിന് ശേഷമാണ് യാഥാർത്ഥ്യമാകാന്‍ പോകുന്നത്. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയും ചേർന്ന് ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുക്കും. 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. ഇതിൽ 3.2 കിലോമീറ്റർ മേൽപ്പാലമാണ്. ബീച്ചിനു മുകളിലൂടെയുള്ള ആദ്യ മേൽപ്പാലമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ആലപ്പുഴ ബൈപാസ് തുറക്കുന്നതോടെ കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻ പാലങ്ങളാണു ഗതാഗതയോഗ്യമാകുന്നത്.