തിരുവനന്തപുരം: കേരളത്തിലെ അറിയപ്പെടുന്ന രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥർ വിവാഹിതരാകുന്നു. ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനുമാണ് വിവാഹിതരാകുന്നത്. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക.
ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എന്നാൽ ശ്രീറാമിന്റെ പ്രശ്നങ്ങൾ മനസിലാക്കി രേണുവിന്റെ കുടുംബം വിവാഹത്തിന് താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. കൂടാതെ സർവ്വീസിലെ സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളുടെ അനുഗ്രഹം മെസേജിലൂടെ തേടിയിരിക്കുകയാണ് ഐഎഎസുകാരായ വരനും വധുവും.
എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്. 2012-ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നത്. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു. എന്നാല്‍ 2019-ല്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അതേസമയം 2014-ല്‍ ആദ്യശ്രമത്തില്‍ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ് രേണു. തൃശ്ശൂര്‍ സബ് കളക്ടറായാണ് ആദ്യനിയമനം. പിന്നീട് ദേവികുളം സബ് കളക്ടറായിരിക്കേ അനധികൃത നിനിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. നിലവില്‍ ആലപ്പുഴ കളക്ടറാണ് രേണു.