ദില്ലി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കി മാറ്റണമെന്നും, ഇതുസംബന്ധിച്ച് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കണമെന്നും ജസ്റ്റിസ് ശേഖർ യാദവ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.
ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്തയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം പ്രതി നേരത്തെയും ഗോവധം നടത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാൽ സാമൂഹിക പരിസ്ഥിതിക്കു ദോഷമുണ്ടാക്കുമെന്നും വിലയിരുത്തിയാണു ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 9 ന് ഖിലേന്ദ്ര സിങ് എന്നയാളുടെ പശുവിനെ മോഷ്ടിച്ച് കശാപ്പു ചെയ്തത്.
എന്നാൽ ജീവിക്കാനുള്ള അവകാശം എന്നത് കൊല്ലാനുള്ള അവകാശത്തേക്കാൾ മുകളിലാണെന്നും ഗോമാംസം കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ചാണകവും ഗോമൂത്രവും മരുന്ന് നിർമ്മിക്കാനും കൃഷിക്ക് വളമായി ഉപയോഗിക്കാനുംസാധിക്കും. അമ്മയായി പരിഗണിക്കുന്ന ഒരു ജീവിയെ ആർക്കും കൊല്ലാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പശുവിന്റെ പ്രാധാന്യം ഹിന്ദുക്കൾ മാത്രമല്ല മനസിലാക്കിയിരുന്നത്. പ്രാചീന കാലത്ത് മുഗൾ ചക്രവർത്തിമാർ ഗോമാതാവിനെ രാജ്യസംസ്‌കാരത്തിന്റെ ഭാഗമായി പരിഗണിച്ചിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ എന്നിവരുടെ ഭരണകാലത്ത് മതപരമായ ഉത്സവങ്ങളിൽ പോലും പശുക്കളെ ബലിയർപ്പിക്കുന്നത് നിരോധിച്ചിരുന്നു. അഞ്ച് മൂസ്ലീം ഭരണാധികാരികളാണ് ഗോവധം നിരോധിച്ചത്. മൈസൂർ നവാബ് ഹൈദരലി ഗോഹത്യയെ ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുകയുമുണ്ടായി.
പശു സംരക്ഷണത്തെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചും സംസാരിക്കുന്നവർ പശുവിനെ ഭക്ഷിക്കുന്നവരായി മാറുന്നത് വളരെ വേദനാജനകമാണ്. സർക്കാർ ഗോശാലകൾ നിർമ്മിക്കുന്നുണ്ടെന്നും പക്ഷേ പശുക്കളെ പരിപാലിക്കാൻ ഏൽപ്പിച്ച ആളുകൾ അത് ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
∙ ഗോമാംസം കഴിക്കുന്നവർക്കു മാത്രമല്ല, പശുവിനെ ആരാധിക്കുകയും സാമ്പത്തികമായി ആശ്രയിക്കുകയും ചെയ്യുന്നവർക്കും മൗലികാവകാശമുണ്ട്. ഗോമാംസം കഴിക്കാനുള്ള അവകാശം മൗലികമല്ല.
∙ പ്രായമായി, രോഗം ബാധിച്ച സ്ഥിതിയിലും പശുവിനെക്കൊണ്ടു ഗുണമുണ്ട്. ചാണകവും മൂത്രവും കൃഷിക്കും ഒൗഷധങ്ങൾക്കും ഉപയോഗിക്കുന്നു. മാതാവായി ആരാധിക്കപ്പെടുന്ന പശുവിനെ കൊല്ലാൻ ആർക്കും അവകാശമില്ല.
∙ രാജ്യത്തിന്റെ സംസ്കാരത്തിനും വിശ്വാസത്തിനും മുറിവേൽക്കുമ്പോൾ രാജ്യം ദുർബലമാകും. പശുക്കളെ സംരക്ഷിക്കുമ്പോഴാണു രാജ്യം സുരക്ഷിതമാകുന്നതും അഭിവൃദ്ധിപ്പെടുന്നതും. സംസ്കൃതി മറക്കപ്പെടുമ്പോൾ വിദേശികൾ നമ്മെ ആക്രമിച്ച് അടിമകളാക്കും. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതു മറക്കരുത്.
∙ ഹൈന്ദവർ മാത്രമല്ല, മുസ്ലിങ്ങളും പശുവിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. 5 മുസ്‌ലിം ഭരണാധികാരികൾ ഗോവധം നിരോധിച്ചിരുന്നു. ബാബറും ഹുമയൂണും അക്ബറും ആഘോഷങ്ങളിൽ ഗോക്കളെ ബലി നടത്തുന്നത് തടഞ്ഞിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona