ദില്ലി: മുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന സൂചന ഒരിക്കൽ കൂടി നൽകിക്കൊണ്ട് നാളെ ദില്ലിയിൽ ചേരാനിരുന്ന I.N.D.I മുന്നണി യോഗം മാറ്റി. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇതോടെ നാളെ നടക്കുക കോർഡിനേഷൻ കമ്മിറ്റി യോഗം മാത്രമാകും. മമതയേയും അഖിലേഷിനെയും കൂടാതെ പ്രതിപക്ഷ സംഖ്യത്തിലെ മറ്റുപല നേതാക്കളും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നുവെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിക്കരിക്കേയുള്ള മുന്നണിക്കുള്ളിലെ വിമത നീക്കം കോൺഗ്രസിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഢ് എന്നിവിടങ്ങളിൽ I.N.D.I മുന്നണിയിലെ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നില്ല. സഖ്യത്തിൽ സീറ്റ് പങ്കിടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സഖ്യകക്ഷികളിൽ വലിയ എതിർപ്പാണ് ഉണ്ടായത്.
സംഖ്യകക്ഷികളുമായി സീറ്റ് പങ്കിടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കാമായിരുന്നുവെന്ന് അഖിലേഷ് യാദവും മമതാ ബാനര്‍ജിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ആര്‍.ജെ.ഡി നേതാക്കളായ ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് വിവരം. മാറ്റിവെച്ച യോഗത്തിന്റെ പുതുക്കിയ തീയതി അറിയിച്ചിട്ടില്ല.