ലക്നൗ: സ്വാതന്ത്ര്യ സമര ചരിത്രത്തെ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ മാറ്റിയെഴുത്തപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബ്രിട്ടീഷ് കാഴ്ചപ്പാടിലാണ് നിലവിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നും അമിത് ഷാ വ്യക്തമാക്കി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ.
സവര്‍ക്കര്‍ക്ക് വേണ്ടിയല്ല, ഒന്നാം സ്വാതന്ത്ര്യ സമരത്തെ ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടാൻ കൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ നമ്മൾ ആരോടും തർക്കിക്കാനില്ല. എന്താണ് ശരിയെന്നത് നാം എഴുതണം. അതാണ് നിലനിൽക്കേണ്ട ചരിത്രമെന്നും അമിത്ഷാ വ്യക്തമാക്കി.
സവർക്കർ ഇല്ലായിരുന്നുവെങ്കിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം കേവലം ലഹള മാത്രമായി ഇന്നും പരിഗണിക്കപ്പെട്ടേനെയെന്ന് അമിത്ഷാ പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്ന നൽകാൻ കേന്ദ്രത്തോട്ആ വശ്യപ്പെടുമെന്ന് മഹാരാഷ്ട്ര ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത്ഷായുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.