ദില്ലി : ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിമർശിച്ച അമിത് ഷാ യുപിഎയുടെ ചരിത്രം അഴിമതിയുടേതാണെന്ന് തുറന്നടിച്ചു. പതിമൂന്നു തവണ രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും പതിമൂന്നു തവണ പരാജയപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവുണ്ടെന്നു പറഞ്ഞ് രാഹുൽഗാന്ധിയെ പരിഹസിക്കുകയും ചെയ്തു.
‘‘ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമാണ്. മോദി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. മോദി കൊണ്ടുവന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നാഴികക്കല്ലായ 50 തീരുമാനങ്ങളെടുക്കാൻ മോദി സർക്കാരിനായി. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി. ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. കള്ളങ്ങൾ കുത്തിനിറച്ചതാണ് അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. പ്രതിപക്ഷം യഥാർഥ പ്രശ്നങ്ങളല്ല ഉയർത്തുന്നത്. അഴിമതിയും കുടുംബ വാഴ്ചയും ഇന്ത്യ വിടണം. യുപിഎയുടെ ചരിത്രം അഴിമതിയുടേതാണ്’’– അമിത് ഷാ പറഞ്ഞു.